20 മിനുട്ട് വേണ്ട യാത്രക്ക് ഇനി വെറും ഏഴ് മിനുട്ട് മാത്രം മതി
Truetoc News Desk
◼️ശൈഖ് റാഷിദ് ബിന്‍ സായിദ് കോറിഡോർ പദ്ധതി അവസാന ഘട്ടത്തിലേക്ക്
ദുബൈ: യാത്രാ സമയം 20 മിനുട്ട് വേണ്ട യാത്രക്ക് ഇനി വെറും ഏഴ് മിനുട്ട് മാത്രം മതിയാകുന്ന തരത്തിൽ റോഡ് വികസനം പൂർത്തിയാക്കാനൊരുങ്ങി ദുബൈ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി.
ശൈഖ് റാഷിദ് ബിന്‍ സായിദ് കോറിഡോർ പദ്ധതിയാണ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. പദ്ധതിയുടെ 75 ശതമാനവും പൂർത്തിയായതായി ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മാതർ അല്‍ തായർ പറഞ്ഞു.
എമിറേറ്റിലെ ഗതാഗത രംഗത്ത് സുപ്രധാനമാകുമെന്നു കരുതുന്ന പദ്ധതി നടപ്പിലാകുന്നതോടെ ദുബൈ റാസല്‍ഖോർ യാത്രാ സമയം 20 മിനിറ്റില്‍ നിന്ന് 7 മിനിറ്റായി കുറയും. റാസല്‍ ഖോർ റോഡിലൂടെ മണിക്കൂറില്‍ 10,000 വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. ലഗൂണ്‍സ്, ദുബൈ ക്രീക്ക്, മെയ്ദാന്‍ ഹൊറൈസന്‍, റാസല്‍ അല്‍ ഖോർ, അല്‍ വാസല്‍, നാദ് അല്‍ ഹമർ മേഖലയിലെ 65,000 ത്തോളം താമസക്കാർക്ക് പദ്ധതി ഗുണപ്രദമാകുമെന്ന് മാതർ അല്‍ തായർ പറഞ്ഞു.
ദുബൈ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. വിവിധ ഘട്ടങ്ങളാക്കി തിരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ദുബായ് ക്രീക്ക്- ദുബായ് ക്രീക്ക് ഹാർബറിലേക്കുളള 740 മീററർ നീളമുളള 3 വരി പാലത്തിന്‍റെ നിർമ്മാണം കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു.
ദുബൈ അൽഐൻ റോഡിന്‍റെ ഇന്‍റർ സെഷന്‍ മുതല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെ റാസല്‍ ഖോർ റോഡിലൂടെ എട്ടുകിലോമീറ്റർ ദൈർഘ്യമുളളതാണ് പദ്ധതി. രണ്ടു കിലോമീറ്റർ നീളത്തില്‍ പാലങ്ങളുടെ നിർമ്മാണം, ഓരോ ദിശയിലെ റോഡും മൂന്നുമുതല്‍ നാലുവരെ വീതി കൂട്ടുക, ഇരുവശങ്ങളിലും രണ്ടുവരി സർവ്വീസ് റോഡ് നിർമ്മിക്കുകയെന്നുളളതെല്ലാമാണ് പദ്ധതിയില്‍ നിർമ്മാണം പുരോഗമിക്കുന്നത്.
അതേസമയം റാസല്‍ഖോർ റോഡില്‍ നിന്ന് നാദ് അല്‍ ഹമറിലേക്ക് തിരിയുന്നത് എളുപ്പമാക്കുന്നതിനുളള 368 മീറ്റർ നീളമുളള രണ്ടുവരി തുരങ്കത്തിന്‍റെ നിർമ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.
ബർദുബൈ അൽ ജദ്ദാഫിനെ ദുബൈ ക്രീക്ക് പ്രോജക്ടിനും ദുബൈ ഫെസ്റ്റിവൽ സിറ്റിക്കും ഇടയിലെ തെരുവുമായി ബന്ധിപ്പിക്കുന്നതിന് ദുബൈ ക്രീക്കിന് മുകളിലൂടെ കടന്നുപോകുന്ന ഒരു പാലം നിർമാണവും ഭാവിയില്‍ നിർമ്മിക്കുമെന്നും മാതർ അല്‍ തായർ പറഞ്ഞു.
.
ദുബൈ വീണ്ടും ആരോഗ്യത്തിലേക്ക് ചുവടുവെക്കുന്നു
September 02 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.