ഖത്തറാണ് വേദി, 'അൽ രിഹ്ല'യാണ് പന്ത്

സ്വന്തം ലേഖകൻ


ദോഹ: വർഷാവസാനം നടക്കുന്ന ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക പന്ത് ഫിഫ പുറത്തിറക്കി. യാത്ര, സഞ്ചാരം എന്ന അർത്ഥം വരുന്ന 'അൽ രിഹ്ല' എന്നാണ് പന്തിന്‍റെ പേര്. അഡിഡാസാണ് പന്തിന്‍റെ നിർമാതാക്കൾ. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന സവിശേഷതയോടെയാണ് 'അൽ രിഹ്ല' ഖത്തർ ലോകകപ്പിന്‍റെ എട്ട് മൈതാനങ്ങളിലും ആവേശത്തിന് തീപ്പടർത്തി കിക്കോഫ് കുറിക്കാൻ ഒരുങ്ങുന്നത്.

തുടർച്ചയായി 14ാമത്തെ തവണയാണ് അഡിഡാസ് ലോകകപ്പ് പന്തിന്‍റെ ഔദ്യോഗിക നിർമാതാക്കളാവുന്നത്. ഖത്തറിന്‍റെ പൈതൃകവും സംസ്കാരവും ദേശീയ പതാകയൂടെ നിറവുമെല്ലാം പന്ത് രൂപകൽപനയിൽ സ്വാധീനിച്ചിട്ടുണ്ട്. മൈതാനത്തെ അതിവേഗതയും, ഷോട്ടുകളിലെ കൃത്യതയുമെല്ലാമാണ് പന്തിന്‍റെ പ്രധാന സവിശേഷത.

1970 മുതലാണ് അഡിഡാസ് ലോകകപ്പിലെ ഔദ്യോഗിക പന്തിന്‍റെ നിർമാണം ആരംഭിക്കുന്നത്. 2010ലെ ജബുലാനി, 2014ലെ ബ്രസൂക്ക, 2018ലെ ടെൽസ്റ്റാർ 18 എന്നിവയായിരുന്നു കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലെ പന്തിന്‍റെ ഔദ്യോഗിക പേര്.
.

Share this Article