പോക്സോ കേസ് പ്രതിയെ കേരള പൊലീസ് അജ്മാനിലെത്തി പിടികൂടി

സ്വന്തം ലേഖകൻ


ഇന്റർപോളിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം സ്വദേശിയായ പ്രതിയെ പിടികൂടിയത്. ഇന്ത്യയുടെ അഭ്യർഥന പ്രകാരം യുഎഇ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വിവരം അറിയിക്കുകയായിരുന്നു

അജ്മാൻ: കേരളത്തിൽ നിന്നും നാടുവിട്ട പോക്സോ കേസ് പ്രതിയെ അജിമാനിൽ നിന്നും പിടികൂടി. എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് നാടുവിട്ട തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ഫെബിൻ (23) ആണ് അറസ്റ്റിലായത്. ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടിയ പ്രതിയെ കേരള പൊലീസിനു കൈമാറി. 2018ലാണ് കേസിന് ആസ്പദമായ സംഭവം. ഒളിവിൽ പോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഇന്റർപോളിന്റെ സഹായം തേടിയത്.

ഇന്ത്യയുടെ അഭ്യർഥന പ്രകാരം യുഎഇ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വിവരം അറിയിച്ചു. ഇതനുസരിച്ചു തിരുവനന്തപുരം റൂറൽ ഡിസിആർബി ഡിവൈഎസ്പി വിജുകുമാർ, ഇൻസ്പെക്ടർ ശ്രീജേഷ്, ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ വി.കെ.സന്തോഷ് എന്നിവരടങ്ങുന്ന സംഘം യുഎഇയിലെത്തി നിയമ നടപടികൾ പൂർത്തിയാക്കി പ്രതിയെ ഏറ്റുവാങ്ങി. ഇന്നു പുലർച്ചെ നാട്ടിലെത്തിയ സംഘം കേസിൽ കൂടുതൽ അന്വേഷണം നടത്തി പ്രതിയെ റിമാൻഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു.
.

Share this Article